Monday, September 10, 2012

അവള്‍

                മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ റിങ്ങ് ചെയ്യണത് കേട്ടാണ് എണീറ്റത്. തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്ന മുജീബ് കണ്ണുരുട്ടി എന്നെ നോക്കണുണ്ട്. ‘എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് മൊബൈല്‍ സൈലന്‍റാക്കി ഉറങ്ങണം ന്ന് ‘.. അതു തന്നെയാവും ആ കണ്ണുരുട്ടലിന്‍റെ അര്‍ത്ഥം. അവനെ പറഞ്ഞിട്ട് കാര്യല്ല്യാ.. പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടിയും കഴിഞ്ഞ് ഇതാ ഇപ്പൊ വന്ന് കിടന്നതേള്ളൂ. അതും ഫുള്‍ നൈറ്റ് ഉറക്കമൊഴിച്ചിട്ട്. ആരാണീ നേരത്ത് ന്നെ വിളിക്കാന്‍.. എന്‍റെ ഡ്യൂട്ടി സമയം അറിയണ കൂട്ടുകാരും വീട്ടുകാരും ഒന്നു ഈ നേരത്ത് വിളിക്കാറില്ല. പിന്നെ ഇതാരാപ്പാ.. ഇത്ര അര്‍ജ്ജന്‍റ് ആയി വിളിക്കണത്..? ഒരു തെല്ല് ജിഞ്ജാസയോടെ തന്നെയാ ഫോണ്‍ ഏടുത്തത്.“ ഇക്കാ ഇത് ഞാനാ.........“
ഓഹ്.. ഇവിളാര്‍ന്നോ ഇവളെന്തിനാ ഇത്ര അത്യാവശ്യായിട്ട്.? ഉറക്കം കളഞ്ഞതിന്‍റെ ദേഷ്യവും ഉണ്ട് മനസ്സില്‍.ന്നാലും  പരമാവധി ശാന്തനായി ഞാന്‍ ..
എന്താ കുട്ട്യേ...?
“ഇക്ക ഇന്നൊന്ന് വരോ ഇവിടെ....? “
എന്തേ..? നിനക്കെന്തേലും..? പെട്ടെന്ന് എനിക്ക് തോന്നിയത് അങ്ങിനെയാ.. നാടും വീടും ഒക്കെ വിട്ട് നില്‍ക്കണ ഒരു പെണ്‍കുട്ട്യല്ലേ..
“ഇല്ലിക്കാ ഇന്നെന്‍റെ പിറന്നാളാ..? എനിക്കിവിടെ വേരെ ആരാ ഉള്ളേ ക്ഷണിക്കാന്‍..“
അതിന് നീ എവിടാ താമസിക്കണേ..? എനിക്കറിയില്ലല്ലൊകുട്ട്യേ..... അങ്ങിനെ പറഞ്ഞ് ഒഴിയനാണ് പെട്ടെന്ന് തോന്നിയത്. അവര്‍ താമസിക്കുന്നിടത്തേക്ക് പോകാന്ന് വെച്ചാല്‍ ഹേയ് അത് ശരിയവില്ല..
“അയ്യോ അങ്ങോട്ടല്ലിക്കാ.. ഇവിടെ ഹോട്ടലിലേക്ക്...“
ഹഹ് . നല്ല തമാശ..!! പിറന്നാള്‍ ആഘോഷിക്കാന്‍ ബാറിലേക്കാണോ വിളിക്കണത്.. അതും എന്നെ..!! എനിക്ക് ചിരി.
“പിന്നെ ഞാനെന്താ ചെയ്യാ..? എനിക്ക് ലീവ് കിട്ടില്ലാ... ആകെ കൊല്ലത്തില്‍ ഒരീസം മാത്രേ ലീവുള്ളൂ ന്ന് ശരിക്കും അറിയുന്ന ഇക്ക തന്നെ എന്നെ കളിയാക്കണം”
ശരിയാണ്.. കൊല്ലത്തില്‍ ഒരീസേ അവള്‍ക്ക് ലീവുള്ളൂ.. ആ ദിവസം  അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ എല്ലാരേം മാനേജര്‍ പുറത്തേക്ക് കൊണ്ട് പോകും, ഈ നഗരം മൊത്തം ഒന്ന് കാണിക്കും.കണിശക്കാരനായ ആട്ടിടയനെപ്പോലെ ആയിരം കണ്ണ് കൊണ്ട് സസൂക്ഷ്മം വീക്ഷിച്ച് ഈ ആട്ടിന്‍ പറ്റത്തിന്‍റെ പിന്നാലെയുണ്ടാവും അയാള്‍..
ഹേയ് പോട്ടെ കുട്ട്യേ..ഞാന്‍ നിന്നെ വെറുതെ ചൂടാക്കാന്‍ പറഞ്ഞതല്ലേ .. അപ്പഴക്കും പിണങ്ങാ..? ഉം എനിക്ക് ഇന്നും ഡ്യൂട്ടി ഉണ്ടല്ലൊ..? നോക്കട്ടെ വരാന്‍ പറ്റോന്ന്.. ആട്ടെ എന്താ എനിക്കുള്ള പിറന്നാള്‍ ട്രീറ്റ്..
“ വയറ് നിറയെ ബിയറ് വാങ്ങിത്തരാന്ന് പറഞ്ഞാ ഇക്ക എന്നെ ചീത്ത പറയില്ലേ..? ഇനി ചീത്ത പറഞ്ഞില്ലേലും വേണ്ടാ ഇക്ക കുടിക്കണ്ടാ.. എനിക്കിഷ്ടല്ല കുടിയന്മാരെ..” അവസാനയപ്പോഴേക്കും അവളുടെ തൊണ്ടയിടറിയോ....? ആ കുടിന്മാര്‍ കാരണമാണ് കുട്ടീ നീ ഇവിടെ ജീവിക്കുന്നത് എന്ന് പറയാന്‍ നാവ് ഉയര്‍ത്തിയതാണ് പിന്നെ വേണ്ടാന്ന് വെച്ചു. എന്തിനാ നല്ലൊരു ദിവസായിട്ട് അതിനെ വേദനിപ്പിക്കുന്നത്.. ഞാന്‍ വരാന്‍ ശ്രമിക്കാട്ടാ .. എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിച്ച് പിന്നെയും ഉറക്കത്തിലേക്ക് വീഴാന്‍ ശ്രമിച്ചു..
ഉറക്കം വരണില്ലാ.. ഓര്‍ത്തത് മുഴുവന്‍ അവളെക്കുറിച്ചാണ്.. നന്നായി പാടുമയിരുന്നു അവള്‍. പണ്ട് സ്കൂളില്‍ പഠിച്ച പദ്യങ്ങള്‍ ഒക്കെ ഇത്ര സുന്ദരമായ ഗാനങ്ങള്‍ ആക്കാമെന്ന് എനിക്ക് മനസ്സിലായത് അവളെ പരിചയപ്പെട്ടതിന് ശേഷമാണ്.. അത്ര മനോഹരമായിരുന്നു അവള്‍ ആ പദ്യങ്ങള്‍ പാടുന്നത് കേള്‍ക്കാന്‍..
നാട്ടിലെ ക്ലബ്ബിന്‍റെ പ്രോഗ്രാമുകള്‍ക്ക്  പാടാന്‍ വിളിക്കാറുണ്ടായിരുന്നു അവളെ സ്ഥിരായിട്ട്.. ദൂരെ ഏതോ നാട്ടില്‍ നിന്ന് അഛന്റെ കൈപിടിച്ച് വരുന്ന ഒരു പാവാടക്കാരി.  എങ്ങിനെയാണ് അവര്‍ ഞങ്ങളിലെക്കെത്തിയത് എന്ന് ഇന്നും അറിയില്ല. ക്ലബ്ബും , മ്യൂസിക് ക്ലാസ്സും ഒക്കെ നിര്‍ത്തീട്ട് എല്ലാരും ഓരോ വഴിക്ക് തിരിഞ്ഞപ്പോള്‍ ഇവളേം മറന്നു.. പിന്നെ ഇവിടെ ഒരൊഴിവ് ദിവസം , പത്ത് ദിര്‍ഹംസിന് ശരീരം വില്‍ക്കുന്ന ചൈനക്കാരേം , ഇറാനികളേം , റഷ്യക്കാരേയുംഒക്കെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ്, ആ തെരുവിനെ കുറിച്ചും, ഡാന്‍സ് ബാറിനെ കുറിച്ചും ഒക്കെ പറഞ്ഞത്. പെട്ടെന്നാരോ പറഞ്ഞു.. ടാ ആ പെണ്ണില്ലേ , നമുക്ക് സ്ഥിരം പാടാന്‍ വന്നിരുന്ന.. അവള്‍ ഈ ഹോട്ടലിലുണ്ട്.. ഗായികയായിട്ട്..  അങ്ങിനെയാണ് അവളേം തിരഞ്ഞ് ഞാനാ ഹോട്ടലിന്‍റെ സൌത്ത് ഇന്ത്യന്‍  ബാറില്‍ എത്തുന്നത്.. കയറി ചെല്ല്ലുമ്പോള്‍ അവള്‍ പാടുന്നുണ്ട്.. ആകെ മാറിയിരിക്കുന്നു.. പഴയ പാവാടക്കാരിയുടെ സ്ഥാനത്ത് സാരിയൊക്കെ ധരിച്ച ഒരു വല്ല്യേ പെണ്ണ്..മുല്ലപ്പൂവൊക്കെ ചൂടി..ഏതോ സിനിമയില്‍ കണ്ട നായികയെ പോലെ..ആകെ പരിചയമുണ്ടായിരുന്നത് അവളുടെ ആ ശബ്ദം മാത്രമാണ്.. എന്നെ കണ്ടപ്പോള്‍ ഒന്ന് ചൂളിയോ അവള്‍...? പാട്ടൊക്കെ കഴിഞ്ഞപ്പോള്‍ സ്റ്റേജിലിരുന്ന് എന്തോ കാണിക്കുന്നുണ്ട്.. എനിക്കൊന്നും മനസ്സിലായില്ല.. കൂട്ടുകാരനാണ് പറഞ്ഞത് നിന്‍റെ നമ്പര്‍ ചോദിക്ക്യാണെന്ന്..
ഒരു തുണ്ട് കടലാസ്സില്‍ നമ്പര്‍ എഴുതി ചുരുട്ടി അവള്‍ക്കെറിഞ്ഞ് കൊടുക്കുമ്പോള്‍ ഞാനും ഇവിടുത്തെ  ബാറുകളില്‍ ഇരയെപിടിക്കാനുള്ള വേട്ടക്കാരന്‍റെ തന്ത്രമാണല്ലൊ ചെയ്യുന്നത് എന്നൊരു ജാള്യത തോന്നാതിരുന്നില്ല..
പിന്നീടുള്ള ഫോണ്‍ വിളികളില്‍ പലപ്പോഴായി അവള്‍ പറഞ്ഞു.. ഏതൊക്കെയോ ഗാനമേളകളുടെ ഇടവേളകളില്‍ അവള്‍ക്ക് കിട്ടിയ കൂട്ടുകാരനെ കുറിച്ച് , കൂട്ടുകാരന്‍ പിന്നീട് കാമുകനും, ഭര്‍ത്താവും, തന്‍റെ കുട്ടികളുടെ അഛനും ആയ കഥ. സ്നേഹമുള്ളവന്‍ കാര്‍ക്കഷ്യക്കാരനും , പിന്നീട് പാമ്പും, ചെന്നായയുമൊക്കെയായ രൂപാന്തരം..കാമുകന്‍റെ കൂടെ ഒളിച്ചോടിയതോടെ വീടും വീട്ടാരും കൈവിട്ട് പോയത്.. ഒടുവില്‍ മക്കള്‍ പട്ടിണിയാവാതിരിക്കാനും, അവര്‍ക്ക് ചോരാത്തൊരു കൂരയില്‍ തല ചായ്ക്കാനും വേണ്ടി ഈ നഗരത്തില്‍വന്നെത്തിയ കഥകള്‍...
വീടും , വീട്ടുകാരെയും , നാട്ടുകാരേയുമൊക്കെ  വിട്ട്  ഇവിടെയെത്തീട്ട് അധികകാലമൊന്നുമായിട്ടില്ലാത്ത എനിക്കും ഒരു പാട് ആശ്വാസമായിരുന്നു അവളുമായുള്ള സംഭാഷണങ്ങള്‍.. എന്‍റെ ചെറിയ ദു:ഖങ്ങളൊക്കെ അവളുടെ വലിയ പ്രശ്നങ്ങളുമായി താരതമ്യം ചെയ്ത് ഞാന്‍ സമാദാനം കണ്ടെത്തി.

പോകാന്‍ കഴിയില്ലാ.. ഡ്യൂട്ടി ഉണ്ടല്ലൊ.. പിന്നീടെന്തെങ്കിലും നുണകള്‍ പറയാം..എന്ന് സമാദാനിച്ച് ഞാന്‍ വീണ്ടും എന്‍റെ ഉറക്കത്തിലേക്ക്..

തൊട്ടടുത്ത ദിവസായിരുന്നു എന്‍റെ ജീവിതത്തില്‍ ഒരു പാട് മാറ്റങ്ങള്‍ക്ക് കാരണായ ആ അപകടം നടന്നത്. മൊബൈല്‍ നഷ്ടപ്പെട്ടപ്പോള്‍ പല പ്രധാനപ്പെട്ട നമ്പറുകള്‍ക്കുമൊപ്പം അവളുടെ നമ്പറും നഷ്ടപ്പെട്ടു. ആശുപത്രി വിട്ട് , അസുഖൊക്കെ മാറിയപ്പോ നേരെ നാട്ടിലേക്ക്.തിരിച്ച് വീണ്ടും ദുബായിലെത്തിയത് ഒരു നോമ്പ് കാലത്താണ്. പിന്നീടെന്നോ ഒരിക്കല്‍ അന്വേഷിച്ച് പോയപ്പോള്‍ അവിടം വിട്ട് പോയിരിക്കുന്നു ആ സംഘം..

പിന്നീടൊരിക്കലും കണ്ടിട്ടില്ല അവളെ...വിളിച്ചിട്ടും...
അവളും വിളിക്കാന്‍ ശ്രമിച്ചിരിക്കാം.. എന്നെ രണ്ട് മൂന്ന് മാസായിട്ട്  നമ്പര്‍ സ്വിച്ച് ഓഫ് ആയപ്പോള്‍ ഞാന്‍ ഇവിടം വിട്ട് പോയിരിക്കാം എന്ന് കരുതിയിട്ടുണ്ടാവാം...
ഈ നഗരത്തില്‍ തന്നെ ഉണ്ടായേക്കാം അവള്‍..
മറ്റേതെങ്കിലും ഒരു ഹോട്ടലില്‍..
അല്ലെങ്കില്‍ മറ്റേതെങ്കിലും നഗരത്തില്‍...
ഒരു പക്ഷേ നാട്ടിലാവാം..
അവളുടെ വീട് പണി കഴിഞ്ഞിട്ടുണ്ടായിരിക്ക്യോ..?
പാമ്പായും, ചെന്നായ ആയും പകര്‍ന്നാട്ടം നടത്തുന്ന ആ കൂട്ടുകാരന്‍ ഇപ്പഴും കൂടെ ഉണ്ടാവൊ..?
എവിടെ ആയിരുന്നാലും അവള്‍ സുഖമായി ഇരിക്കുന്നുണ്ടാവട്ടെ.
ഏതോ ഒരു നിമിഷത്തെ വിവരക്കേട് കൊണ്ട് നഷ്ടപ്പെട്ട അഛനേയും , അമ്മയേയും , അനിയത്തിയേയും അവള്‍ക്ക് തിരിച്ച് കിട്ടിയിട്ടുണ്ടാവട്ടെ...
അവളില്‍ നല്ലത് മാത്രം സംഭവിക്കട്ടെ..

ഇപ്പോഴും അപരിചിതങ്ങളായ നമ്പറുകളില്‍ നിന്നും വിളികള്‍ വരുമ്പോള്‍ ഒരു നിമിഷം ഞാന്‍ പ്രതീക്ഷിക്കാറുണ്ട്..
അത് അവളായിരിക്കും എന്ന്..


Friday, August 31, 2012

വര്‍ത്തമാനകഥ



ഇന്ന് ഫെയ്സ്ബുക്കില്‍ ആരോ ഷെയര്‍ ചെയ്തൊരു ചിത്രമാണിത്..
ഒരു പാവം അമ്മയുടെ..
രാത്രിയുടെ മറവില്‍ അല്ലെങ്കില്‍ എകാന്തതയുടെ വിജനതയില്‍ മോഷ്ടാക്കള്‍ അക്രമിച്ചതൊന്നുമല്ലിവരെ...
ചോദിച്ച പണം നല്‍കാത്തതിന്‍റെ പേരില്‍..
ഒരു മകന്‍ നല്‍കിയ ഓണ സമ്മാനമാണാ മുഖത്ത് കാണുന്ന ചോരപ്പാടുകള്‍..!!
അതും ഒരു പാട് പണം കയ്യില്‍ വെച്ച് മകനെ പട്ടിണിക്കിട്ടത് കൊണ്ടൊന്നുമലല..
ഓണം കുടിച്ച് ആഘോഷിക്കാന്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ മാത്രം അക്രമിക്കപ്പെട്ട ഒരു അമ്മയാണിത്..!!
ആ ചോരയൊലിക്കുന്ന ചുണ്ടുകളായിരിക്കാം അവനില്‍  സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ ആദ്യ ചുമ്പനം നല്‍കിയത്...
ഒരുപാട് കഷ്ടപ്പെട്ടിരിക്കാം ആ അമ്മ അവന്‍ തന്നെ തല്ലിയ ആ കൈകളുടെ ആരോഗ്യത്തിനായി..
ഓര്‍ത്തിരിക്കില്ല അവന്‍...
ആവേശത്താല്‍..അത്ലേറെ ഭ്രാന്തമായി അവരെ തല്ലാന്‍ കൈ ഉയര്‍ത്തുമ്പോള്‍...
ആ അമ്മയുടെ അമ്മിഞ്ഞപ്പാലിന്‍റെ പുണ്യം..
അവനെ നടക്കാന്‍ പഠിപ്പിച്ചത്..
അക്ഷരങ്ങല്‍ ഉരുവിടാന്‍ പഠിപ്പിച്ചത്..
ഇത്രേം വളര്‍ത്തി വലുതാക്കിയത്...
ഒരിറ്റ് ലഹരിക്ക് വേണ്ടിയായിരുന്നല്ലൊ മകനേ നീ ആ അമ്മയുടെ ഒരായുസ്സിന്‍റെ മുഴുവന്‍ അദ്ധ്വാനത്തേയും തല്ലിത്തകര്‍ത്തത്..
ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മദ്യാസക്തിയുടെ ഒരു നേര്‍ക്കാഴ്ചയാണിത്..
ഒരു നേരത്തെ ലഹരിക്കായി സ്വന്തം മകളെ /ഭാര്യയെ വില്‍ക്കുന്നവരുടെ വാര്‍ത്തകള്‍....
ഇതാണ് നാം അഭിമാനപൂര്‍വ്വം പറഞ്ഞിരുന്ന പ്രബുദ്ധ കേരളം..!!!

എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു..
മദ്യത്തിന്‍റെ വഴിയില്‍ സഞ്ചരിച്ച്..
വീടും , വീട്ടുകാരും ഒക്കെ നഷ്ടപ്പെട്ട് ഒരുവില്‍ ഒരു തെണ്ടിയെ പോലെ തെരുവില്‍ അലഞ്ഞ്..
അവസാനം എല്ലാവരും നോക്കി നില്‍ക്കേ ഞങ്ങളുടെ ടൌണിലെ , ഏറെ തിരക്കുള്ള തെരുവിലെ കെട്ടിട്ടത്തിന്‍റെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ചത്..
അവനുള്ള എന്‍റെ ഓര്‍മ്മക്കുറിപ്പ് ഞാനിങ്ങിനെയാണ് അവസാനിപ്പിച്ചത്..

കൂട്ടുകാരാ..


ഓര്മ്മകളില്‍ എന്നും ഉണ്ടാവും
അരങ്ങില്‍ ഞങ്ങള്‍ സജീവമാവുമ്പോള്‍ അണിയറയിലെ നിന്റെ നിറഞ്ഞ സാന്നിദ്ധ്യം ..
റിഹേഴ്സല്‍ ക്യാമ്പുകളില്‍ നീയൊരുക്കിയ വിഭവങ്ങളുടെ രുചി...!!
ആ കാലങ്ങളില്‍ മദ്യത്തെക്കാള്‍ വലിയ ലഹരി നീ ഞങ്ങളില്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നത്..
കളിയും , നാടകവുമെല്ലാം ഇല്ലാതായപ്പോള്‍ പിന്നെയും നീ നിന്റേതു മാത്രമായ ലഹരികളിലേക്ക്..
നിന്നെ കണ്ടാല്‍ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ കൂട്ടുകാര്‍ ..
അപ്പോഴും നിനക്ക് ഭക്ഷണം വാങ്ങിത്തന്നില്ലെങ്കിലും മദ്യം വാങ്ങിത്തരാന്‍ ആളുണ്ടായിരുന്നു..
ഭ്രാന്തിനും , മരണത്തിനും ഇടയില്‍ പിന്നെയും കുറെ നളുകള്‍ ..!!
അറിയുന്നുണ്ടായിരുന്നു..തിരുത്താനാവാത്ത വിധം നീ മാറിയത്..
എല്ലാവരും കാണ്‍കേ ഒറ്റക്കയറില്‍ തൂങ്ങി എന്താണ്  നീ ഞങ്ങളോട് പറയാന്‍ ശ്രമിച്ചത്..?
കിട്ടാവുന്നത്ര മദ്യം കുടിച്ച് തീര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നവരോട് നീയെന്ന ജീവിത പാഠമോ..?
ഓര്‍മ്മകളില്‍ ഉണ്ടാവട്ടെ..നീന്റെ ജീവിതം ..അവര്‍ക്ക് മുന്നില്‍ ...!!!! “

ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഈ അമ്മയുടെ ചിത്രവും ഒരു ഓര്‍മ്മപ്പെടുത്തലാണ്..
നാളെയുടെ മദ്യാസക്തരാവാന്‍ വെമ്പല്‍ കൊള്ളുന്ന ഓരോ മലയാളിക്കും..
ഒരു പക്ഷേ നാളെയുടെ പത്രത്താളുകളില്‍ വരാനിരിക്കുന്നത് നിങ്ങളുടെ അമ്മയുടെ ചിത്രമാകാം ഇത് പോലെ..!!
ഇങ്ങിനെയുള്ള ഒരു മകനാകാതിരിക്കുക എന്നതായിരിക്കും നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സ്നേഹം..!!

അത് കൊണ്ട് പ്രിയരേ.....


ഈ ഓര്‍മ്മപ്പെടുത്തല്‍ നമുക്ക് മറക്കാതിരിക്കാം...

Monday, August 13, 2012

ഓര്‍മ്മയില്‍ ഒരു നോമ്പുതുറ..



ഇന്ന് നാടകമുണ്ട്..
അവസാനത്തെ കളി..
ഇതൂടെ കഴിഞ്ഞാല്‍ പെട്ടികെട്ടാന്‍ പോകുന്നു..
വിവാദങ്ങളും, ബഹളങ്ങളും , ഭീഷണികളും , കയ്യേറ്റങ്ങളും ഒക്കെ ഇന്നത്തോട് കൂടി തീരാന്‍ പോകുന്നു..
വീടിന് അധികം ദൂരെയല്ലാ കളിയെങ്കിലും കാലത്തേ തൃശ്ശൂരിലേക്ക് വണ്ടി കയറി..
ഒന്നുരണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് വീണ്ടും അരങ്ങത്തേക്ക്..
പറ്റ്യാ ഒരു വട്ടം ഒരു റിഹേഴ്ക്സല്‍..
അല്ലെങ്കില്‍ ഒന്നിരുന്ന് ഓര്‍മ്മിക്കുകയെങ്കിലും വേണം ഡയലോഗുകള്‍..
ബാഗും എടുത്ത് പുറപ്പെടുമ്പഴേ ഉമ്മ പറയുന്നുണ്ട്.. ‘ നോമ്പും നോറ്റാ ചെക്കന്‍ നാടകം കളിക്കാന്‍ പോകുന്നതെന്ന്..
ഒരുവട്ടം ഡയലോഗ് കളെല്ലാം പറഞ്ഞ് സാധന സാമഗ്രികളെല്ലാം വണ്ടിയില്‍ കയറ്റി നേരെ ആഡിറ്റോറിയത്തിലേക്ക്..
‘ജ്വാല’ കുന്നിന്‍ മുകളിലാണ് ..
അടുത്തൊന്നും കടകളില്ല.
ആള്‍ താമസം കൂടി ഇല്ലാന്ന് തോന്നന്നു..
നോമ്പ് തുറക്കണേല്‍ സംഘാടകര്‍ തന്നെ രക്ഷ..
കാര്യം പറഞ്ഞപ്പോള്‍ റിട്ടയര്‍ ചെയ്ത വിപ്ലവകാരികളായ സംഘാടകര്‍ക്ക് ഇത്തിരി അതിശയം ഉണ്ടാവാതിരുന്നില്ല..
നോമ്പും നോറ്റൊരു നാടകക്കാരന്‍.. അതും ഈ സംഘത്തില്‍..
താഴെ അങ്ങാടിയില്‍ പോയി വാങ്ങാനുള്ള സമയമൊന്നുമില്ല..
ബാങ്കിന് സമയായിരിക്കുന്നു..
‘വാ‘ എന്നും പറഞ്ഞ് സംഘാടകരില്‍ ഒരാള്‍ എന്നെയും കൊണ്ട് ആഡിറ്റോറിയത്തിന് പിറകിലേക്ക്..
ഒരു ഓലകൊണ്ട് മറച്ചൊരു കൂര..
വീടെന്ന് പറയാമൊ അതിനെ..
പൊന്തക്കാട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് കാണുന്നു കൂടിയില്ല..
‘ഉമ്മാ ..നിങ്ങള്‍ക്ക് ഒരു അതിഥിയുണ്ട് നോമ്പ്തുറക്കാന്‍‘ എന്ന് കൂടെ വന്ന ആള്‍..
ചിരിയോടെ .. ഏറെ സന്തോഷത്തോടെ അവരെന്നെ അകത്തേക്ക്..
ഒരു കട്ടിലുണ്ട്.. അവിടെ ആകെ ഞാന്‍ കണ്ട ഫര്‍ണിച്ചര്‍..
അതിലെ പൊടിയൊക്കെ തട്ടി എന്നെ ഇരുത്തുമ്പോഴേക്കും ബാങ്ക് വിളി..
എന്നെ അതിശയിപ്പിച്ച് കൊണ്ട്
പഴം പൊരിയും , പരിപ്പു വടയും, ദോശയും സാമ്പാറുമൊക്കെയായി വിഭവ സമൃദ്ധമായൊരു നോമ്പ് തുറ...
അവരെന്നോട് ഒന്നും ചോദിച്ചില്ല..
ഒന്ന് രണ്ട് തവണ ഞാനെന്തെക്കെയോ ചോദിച്ചപ്പോള്‍ അതവര് കേട്ടും ഇല്ല..
പുറത്തിറങ്ങിയപ്പോള്‍ ആലോചിച്ചത്..
ആകെ അവരൊറ്റക്ക് നൊമ്പ് തുറക്കാനുള്ളപ്പോള്‍ എന്തിനായിരിക്കും ഇത്ര കൂടുതല്‍ അവര്‍ കരുതിയത്..
ഈ കുന്നിന്‍ മുകളിലേക്ക് നൊമ്പ് തുറക്കാന്‍ ഒരുത്തന്‍ വരുന്നുണ്ടെന്ന് അവരെങ്ങിനെ ആയിരിക്കും അറിഞ്ഞത്...
അതോ ഇനി അത് ഇന്നത്തേക്കുള്ള അവരുടെ അത്താഴം കൂടി ആയിരിക്കുമോ..?

പിന്നീട് ഒരു പാട് നോമ്പ് തുറകള്‍ ആവേശപൂര്‍വ്വവും , ആഘോഷമായും കൊണ്ടാടിയെങ്കിലും ഈ നൊമ്പ് തുറ എന്‍റെ ഏറ്റവും വലിയ അനുഭവമായി മാറുന്നതെന്തു കൊണ്ടായിരിക്കും..?
ആ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍, അവരുടെ നിറഞ്ഞ ചിരിയുടെ പ്രകാശത്തിലെ ആ നോമ്പ് തുറ...

കുന്നിന്മുകളിലെ ആ ചെറിയ കൂരയിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ എന്നെ എതിരേറ്റ ആ ഉമ്മയുടെ ഓര്‍മ്മകളില്ലാതെ പിന്നീടൊരൊറ്റ നോമ്പുകാലവും എനിക്കുണ്ടായിട്ടില്ല..
പിന്നീടൊരിക്കലും കാണാത്ത..
ഇന്ന് ജീവിച്ചിരിപുണ്ടോ എന്നു പോലും അറിയാത്ത ആ ഉമ്മക്ക്..
എന്‍റെ റമദാന്‍ മുബാറക്...!!
Related Posts Plugin for WordPress, Blogger...