Friday, August 31, 2012

വര്‍ത്തമാനകഥ



ഇന്ന് ഫെയ്സ്ബുക്കില്‍ ആരോ ഷെയര്‍ ചെയ്തൊരു ചിത്രമാണിത്..
ഒരു പാവം അമ്മയുടെ..
രാത്രിയുടെ മറവില്‍ അല്ലെങ്കില്‍ എകാന്തതയുടെ വിജനതയില്‍ മോഷ്ടാക്കള്‍ അക്രമിച്ചതൊന്നുമല്ലിവരെ...
ചോദിച്ച പണം നല്‍കാത്തതിന്‍റെ പേരില്‍..
ഒരു മകന്‍ നല്‍കിയ ഓണ സമ്മാനമാണാ മുഖത്ത് കാണുന്ന ചോരപ്പാടുകള്‍..!!
അതും ഒരു പാട് പണം കയ്യില്‍ വെച്ച് മകനെ പട്ടിണിക്കിട്ടത് കൊണ്ടൊന്നുമലല..
ഓണം കുടിച്ച് ആഘോഷിക്കാന്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ മാത്രം അക്രമിക്കപ്പെട്ട ഒരു അമ്മയാണിത്..!!
ആ ചോരയൊലിക്കുന്ന ചുണ്ടുകളായിരിക്കാം അവനില്‍  സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ ആദ്യ ചുമ്പനം നല്‍കിയത്...
ഒരുപാട് കഷ്ടപ്പെട്ടിരിക്കാം ആ അമ്മ അവന്‍ തന്നെ തല്ലിയ ആ കൈകളുടെ ആരോഗ്യത്തിനായി..
ഓര്‍ത്തിരിക്കില്ല അവന്‍...
ആവേശത്താല്‍..അത്ലേറെ ഭ്രാന്തമായി അവരെ തല്ലാന്‍ കൈ ഉയര്‍ത്തുമ്പോള്‍...
ആ അമ്മയുടെ അമ്മിഞ്ഞപ്പാലിന്‍റെ പുണ്യം..
അവനെ നടക്കാന്‍ പഠിപ്പിച്ചത്..
അക്ഷരങ്ങല്‍ ഉരുവിടാന്‍ പഠിപ്പിച്ചത്..
ഇത്രേം വളര്‍ത്തി വലുതാക്കിയത്...
ഒരിറ്റ് ലഹരിക്ക് വേണ്ടിയായിരുന്നല്ലൊ മകനേ നീ ആ അമ്മയുടെ ഒരായുസ്സിന്‍റെ മുഴുവന്‍ അദ്ധ്വാനത്തേയും തല്ലിത്തകര്‍ത്തത്..
ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മദ്യാസക്തിയുടെ ഒരു നേര്‍ക്കാഴ്ചയാണിത്..
ഒരു നേരത്തെ ലഹരിക്കായി സ്വന്തം മകളെ /ഭാര്യയെ വില്‍ക്കുന്നവരുടെ വാര്‍ത്തകള്‍....
ഇതാണ് നാം അഭിമാനപൂര്‍വ്വം പറഞ്ഞിരുന്ന പ്രബുദ്ധ കേരളം..!!!

എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു..
മദ്യത്തിന്‍റെ വഴിയില്‍ സഞ്ചരിച്ച്..
വീടും , വീട്ടുകാരും ഒക്കെ നഷ്ടപ്പെട്ട് ഒരുവില്‍ ഒരു തെണ്ടിയെ പോലെ തെരുവില്‍ അലഞ്ഞ്..
അവസാനം എല്ലാവരും നോക്കി നില്‍ക്കേ ഞങ്ങളുടെ ടൌണിലെ , ഏറെ തിരക്കുള്ള തെരുവിലെ കെട്ടിട്ടത്തിന്‍റെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ചത്..
അവനുള്ള എന്‍റെ ഓര്‍മ്മക്കുറിപ്പ് ഞാനിങ്ങിനെയാണ് അവസാനിപ്പിച്ചത്..

കൂട്ടുകാരാ..


ഓര്മ്മകളില്‍ എന്നും ഉണ്ടാവും
അരങ്ങില്‍ ഞങ്ങള്‍ സജീവമാവുമ്പോള്‍ അണിയറയിലെ നിന്റെ നിറഞ്ഞ സാന്നിദ്ധ്യം ..
റിഹേഴ്സല്‍ ക്യാമ്പുകളില്‍ നീയൊരുക്കിയ വിഭവങ്ങളുടെ രുചി...!!
ആ കാലങ്ങളില്‍ മദ്യത്തെക്കാള്‍ വലിയ ലഹരി നീ ഞങ്ങളില്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നത്..
കളിയും , നാടകവുമെല്ലാം ഇല്ലാതായപ്പോള്‍ പിന്നെയും നീ നിന്റേതു മാത്രമായ ലഹരികളിലേക്ക്..
നിന്നെ കണ്ടാല്‍ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ കൂട്ടുകാര്‍ ..
അപ്പോഴും നിനക്ക് ഭക്ഷണം വാങ്ങിത്തന്നില്ലെങ്കിലും മദ്യം വാങ്ങിത്തരാന്‍ ആളുണ്ടായിരുന്നു..
ഭ്രാന്തിനും , മരണത്തിനും ഇടയില്‍ പിന്നെയും കുറെ നളുകള്‍ ..!!
അറിയുന്നുണ്ടായിരുന്നു..തിരുത്താനാവാത്ത വിധം നീ മാറിയത്..
എല്ലാവരും കാണ്‍കേ ഒറ്റക്കയറില്‍ തൂങ്ങി എന്താണ്  നീ ഞങ്ങളോട് പറയാന്‍ ശ്രമിച്ചത്..?
കിട്ടാവുന്നത്ര മദ്യം കുടിച്ച് തീര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നവരോട് നീയെന്ന ജീവിത പാഠമോ..?
ഓര്‍മ്മകളില്‍ ഉണ്ടാവട്ടെ..നീന്റെ ജീവിതം ..അവര്‍ക്ക് മുന്നില്‍ ...!!!! “

ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഈ അമ്മയുടെ ചിത്രവും ഒരു ഓര്‍മ്മപ്പെടുത്തലാണ്..
നാളെയുടെ മദ്യാസക്തരാവാന്‍ വെമ്പല്‍ കൊള്ളുന്ന ഓരോ മലയാളിക്കും..
ഒരു പക്ഷേ നാളെയുടെ പത്രത്താളുകളില്‍ വരാനിരിക്കുന്നത് നിങ്ങളുടെ അമ്മയുടെ ചിത്രമാകാം ഇത് പോലെ..!!
ഇങ്ങിനെയുള്ള ഒരു മകനാകാതിരിക്കുക എന്നതായിരിക്കും നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സ്നേഹം..!!

അത് കൊണ്ട് പ്രിയരേ.....


ഈ ഓര്‍മ്മപ്പെടുത്തല്‍ നമുക്ക് മറക്കാതിരിക്കാം...

Monday, August 13, 2012

ഓര്‍മ്മയില്‍ ഒരു നോമ്പുതുറ..



ഇന്ന് നാടകമുണ്ട്..
അവസാനത്തെ കളി..
ഇതൂടെ കഴിഞ്ഞാല്‍ പെട്ടികെട്ടാന്‍ പോകുന്നു..
വിവാദങ്ങളും, ബഹളങ്ങളും , ഭീഷണികളും , കയ്യേറ്റങ്ങളും ഒക്കെ ഇന്നത്തോട് കൂടി തീരാന്‍ പോകുന്നു..
വീടിന് അധികം ദൂരെയല്ലാ കളിയെങ്കിലും കാലത്തേ തൃശ്ശൂരിലേക്ക് വണ്ടി കയറി..
ഒന്നുരണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് വീണ്ടും അരങ്ങത്തേക്ക്..
പറ്റ്യാ ഒരു വട്ടം ഒരു റിഹേഴ്ക്സല്‍..
അല്ലെങ്കില്‍ ഒന്നിരുന്ന് ഓര്‍മ്മിക്കുകയെങ്കിലും വേണം ഡയലോഗുകള്‍..
ബാഗും എടുത്ത് പുറപ്പെടുമ്പഴേ ഉമ്മ പറയുന്നുണ്ട്.. ‘ നോമ്പും നോറ്റാ ചെക്കന്‍ നാടകം കളിക്കാന്‍ പോകുന്നതെന്ന്..
ഒരുവട്ടം ഡയലോഗ് കളെല്ലാം പറഞ്ഞ് സാധന സാമഗ്രികളെല്ലാം വണ്ടിയില്‍ കയറ്റി നേരെ ആഡിറ്റോറിയത്തിലേക്ക്..
‘ജ്വാല’ കുന്നിന്‍ മുകളിലാണ് ..
അടുത്തൊന്നും കടകളില്ല.
ആള്‍ താമസം കൂടി ഇല്ലാന്ന് തോന്നന്നു..
നോമ്പ് തുറക്കണേല്‍ സംഘാടകര്‍ തന്നെ രക്ഷ..
കാര്യം പറഞ്ഞപ്പോള്‍ റിട്ടയര്‍ ചെയ്ത വിപ്ലവകാരികളായ സംഘാടകര്‍ക്ക് ഇത്തിരി അതിശയം ഉണ്ടാവാതിരുന്നില്ല..
നോമ്പും നോറ്റൊരു നാടകക്കാരന്‍.. അതും ഈ സംഘത്തില്‍..
താഴെ അങ്ങാടിയില്‍ പോയി വാങ്ങാനുള്ള സമയമൊന്നുമില്ല..
ബാങ്കിന് സമയായിരിക്കുന്നു..
‘വാ‘ എന്നും പറഞ്ഞ് സംഘാടകരില്‍ ഒരാള്‍ എന്നെയും കൊണ്ട് ആഡിറ്റോറിയത്തിന് പിറകിലേക്ക്..
ഒരു ഓലകൊണ്ട് മറച്ചൊരു കൂര..
വീടെന്ന് പറയാമൊ അതിനെ..
പൊന്തക്കാട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് കാണുന്നു കൂടിയില്ല..
‘ഉമ്മാ ..നിങ്ങള്‍ക്ക് ഒരു അതിഥിയുണ്ട് നോമ്പ്തുറക്കാന്‍‘ എന്ന് കൂടെ വന്ന ആള്‍..
ചിരിയോടെ .. ഏറെ സന്തോഷത്തോടെ അവരെന്നെ അകത്തേക്ക്..
ഒരു കട്ടിലുണ്ട്.. അവിടെ ആകെ ഞാന്‍ കണ്ട ഫര്‍ണിച്ചര്‍..
അതിലെ പൊടിയൊക്കെ തട്ടി എന്നെ ഇരുത്തുമ്പോഴേക്കും ബാങ്ക് വിളി..
എന്നെ അതിശയിപ്പിച്ച് കൊണ്ട്
പഴം പൊരിയും , പരിപ്പു വടയും, ദോശയും സാമ്പാറുമൊക്കെയായി വിഭവ സമൃദ്ധമായൊരു നോമ്പ് തുറ...
അവരെന്നോട് ഒന്നും ചോദിച്ചില്ല..
ഒന്ന് രണ്ട് തവണ ഞാനെന്തെക്കെയോ ചോദിച്ചപ്പോള്‍ അതവര് കേട്ടും ഇല്ല..
പുറത്തിറങ്ങിയപ്പോള്‍ ആലോചിച്ചത്..
ആകെ അവരൊറ്റക്ക് നൊമ്പ് തുറക്കാനുള്ളപ്പോള്‍ എന്തിനായിരിക്കും ഇത്ര കൂടുതല്‍ അവര്‍ കരുതിയത്..
ഈ കുന്നിന്‍ മുകളിലേക്ക് നൊമ്പ് തുറക്കാന്‍ ഒരുത്തന്‍ വരുന്നുണ്ടെന്ന് അവരെങ്ങിനെ ആയിരിക്കും അറിഞ്ഞത്...
അതോ ഇനി അത് ഇന്നത്തേക്കുള്ള അവരുടെ അത്താഴം കൂടി ആയിരിക്കുമോ..?

പിന്നീട് ഒരു പാട് നോമ്പ് തുറകള്‍ ആവേശപൂര്‍വ്വവും , ആഘോഷമായും കൊണ്ടാടിയെങ്കിലും ഈ നൊമ്പ് തുറ എന്‍റെ ഏറ്റവും വലിയ അനുഭവമായി മാറുന്നതെന്തു കൊണ്ടായിരിക്കും..?
ആ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍, അവരുടെ നിറഞ്ഞ ചിരിയുടെ പ്രകാശത്തിലെ ആ നോമ്പ് തുറ...

കുന്നിന്മുകളിലെ ആ ചെറിയ കൂരയിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ എന്നെ എതിരേറ്റ ആ ഉമ്മയുടെ ഓര്‍മ്മകളില്ലാതെ പിന്നീടൊരൊറ്റ നോമ്പുകാലവും എനിക്കുണ്ടായിട്ടില്ല..
പിന്നീടൊരിക്കലും കാണാത്ത..
ഇന്ന് ജീവിച്ചിരിപുണ്ടോ എന്നു പോലും അറിയാത്ത ആ ഉമ്മക്ക്..
എന്‍റെ റമദാന്‍ മുബാറക്...!!
Related Posts Plugin for WordPress, Blogger...